20 June, 2011

ഉയരങ്ങളിൽ


1
വാഹനമോടിക്കലിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്ന നാളുകൾ. അറുപതു വയസ്സു കഴിഞ്ഞൊരു പാക്കിസ്ഥാനിയാണു ഉസ്താദ്‌, യൂസഫ്ഭായ്‌.

ഉപദ്രവിക്കരുതേ എന്ന ബോർഡ്‌ വച്ച വണ്ടിയിൽ വേഗതയേറ്റവും കുറഞ്ഞ ട്രാക്കിലൂടെ ഭയപ്പാടോടെ പോകുമ്പോൾ, മനപ്പൂർവ്വമെന്നു തോന്നിക്കും വിധം പലരും മുന്നിലൂടെയും പിന്നിലൂടെയും അവരുടെ വാഹനങ്ങൾ തിരുകിക്കയറ്റും.

ചിലരെ കാണുമ്പോൾ തന്റെ നരച്ചു നീണ്ട താടി തടവി ചെറിയൊരു ചിരിയോടെ യുസഫ്‌ ഭായി പറയും, കുറച്ചു നാളുകൾക്കു മുമ്പു നിന്നെപ്പോലെ ഈ സീറ്റിലിരുന്നു പോയവരാണു. ഇന്നൊരു പക്ഷെ അവരതോർക്കുന്നുണ്ടാവില്ല. നാളെ നീയും ഇതു തന്നെ ചെയ്യും, സംശയമേതുമില്ല.

2
കാസ്പിയൻ കടലിലെ എണ്ണപ്പാടത്ത്‌ ഒരു വൈകുന്നേരം ഒന്നും ചെയ്യുവാനില്ലാതെ കടലിലേക്കു നോക്കി നിർവ്വികാരനായി നിൽക്കുമ്പോൾ, കുറച്ചകലെയായി സ്ഥാപിച്ചിരിക്കുന്ന ക്രെയിനിനെ നോക്കി ഇറ്റലിക്കാരൻ അന്റോണിയോ മുറി ഇംഗ്ലീഷിൽ പറഞ്ഞതു മലയാളത്തിൽ ഞാൻ ഇങ്ങനെയോർക്കുന്നു
" മനുഷ്യർ ഈ പഹയനെ നോക്കി പഠിക്കണം, എത്രയെത്ര ജന്മ്മങ്ങളെ ഉയരത്തിലേക്കെടുത്തു വച്ചിരിക്കുന്നു, എന്നിട്ടും നിൽക്കുന്നതു കണ്ടില്ലേ, തലയും കുനിച്ചു വിനീതനായി...'


(ജെബൽ അലി പോർട്ടിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിലൊന്നു)

13 December, 2010

മണൽത്തരികളുടെ ചരിത്രം


തുപോലെ ഒരുപാടു നാളുകൾ കഴിഞ്ഞു വിളിക്കുമ്പോൾ പണ്ടായിരുന്നെങ്കിൽ നീയെന്നോട്‌ പിണങ്ങുമായിരുന്നു . നിന്നെക്കുറിച്ചൊന്നു ഓർക്കുക പോലും ചെയ്യാതിരുന്നതിൽ ഞാനും പശ്ചാത്തപിച്ചേനെ.

ഇന്നിതെന്തു പറ്റി സുനീറാ...
പരിഭവത്തിന്റെ ചെറിയൊരല പോലും നിന്റെ ശ്വാസത്തിലില്ലല്ലോ.
നിന്നെ സമാധാനിപ്പിക്കാനായി പറയണമെന്ന്കരുതിയിരുന്നതെല്ലാം ഞാനും മറന്നു പോയി.

നീ മണൽത്തരികൾ കണ്ടിട്ടില്ലേ സുനീറാ
കൂർത്ത, പരുപരുത്ത ക്രൗര്യമാർന്ന ഭൂതകാലത്തിൽ നിന്നും കാലദേശാന്തരങ്ങളിലൂടെ തീർത്ഥാടകരായി അലഞ്ഞു അനുഭവങ്ങളുടെ ചൂളയിൽ മൃദുലരും സൗമ്യരുമായിത്തീരുന്നതു..

നമ്മളും മാറുകയാണു.
ഞാൻ നിന്നെയോ നീ എന്നെയോ ഓർത്തില്ലെന്ന പരാതികൾ നമുക്കിനി വേണ്ട

പിന്നിലടഞ്ഞ വാതിലുകളെക്കുറിച്ചോർത്തു ദുഃഖിക്കാതെ
മുന്നിൽ നമുക്കായി തുറന്നു കിടക്കുന്ന വഴികളെക്കുറിച്ച്‌ മാത്രം നമുക്കു വാചാലരാകാം.
വരാനിരിക്കുന്ന പുലരികളെയോർത്ത്‌ നമുക്കു രാവുകൾ ചിലവഴിക്കാം.
ചൂടും തണുപ്പും കാറ്റും മഴയും വെയിലുമെല്ലാം നമ്മിലേക്കേറ്റു വാങ്ങാം.

ഒടുവിലൊരിക്കൽ നമ്മളും മണൽത്തരികളായി മാറും

അന്നു മലകളും വയലുകളും പുഴകളും കടന്നു സഞ്ചരിക്കുമ്പോൾ നമുക്ക്‌ കാറ്റിനോട്‌ മാത്രം പറയണം നമ്മൾ മണൽത്തരികളായി മാറിയ കഥ.

(ഒമാൻ ഹത്ത റൂട്ടിൽ ഒരിടത്ത്‌)